കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരായില്ല. ഇന്ന് രാവിലെ പതിനൊന്നിനാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകാൻ വിനോദിനിക്ക് നോട്ടീസ് നൽകിയിരുന്നത്.
വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് ഹാജരാകില്ലെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്‌റ്റംസ് പ്രതികരിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ലഭിച്ച ഐഫോണുകളിലൊന്ന് ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ കസ്‌റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്.
യൂണിടാക് എംഡിയായ സന്തോഷ് ഈപ്പനാണ് സ്വപ്‌നക്ക് 6 ഐഫോണുകൾ നൽകിയത്. വിനോദിനി ഇന്ന് ഹാജരാകാത്ത പശ്‌ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് കസ്‌റ്റംസ് വീണ്ടും നോട്ടീസ് നൽകും. അതേസമയം, സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനിയും കോടിയേരിയും പ്രതികരിച്ചത്. കസ്‌റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Read also: കിഫ്‌ബിയെ തകർക്കാൻ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായി; മുഖ്യമന്ത്രി