ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് വൻ സ്വർണവേട്ട. 36 കോടി രൂപ വില വരുന്ന 273 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധന നടത്തുന്ന ഫ്ളയിങ് സ്ക്വാഡാണ് ഇന്നലെ രാത്രി രേഖകളില്ലാത്ത സ്വർണ കൂമ്പാരം പിടികൂടിയത്.
ചെന്നൈയിൽനിന്ന് സേലത്തേക്കു വരികയായിരുന്ന വാൻ ജില്ലാ അതിർത്തിയായ മുമ്മുണ്ടി ചെക്പോസ്റ്റിൽ വച്ചു. ഫ്ളയിങ് സ്ക്വാഡ് തടയുകയായിരുന്നു. പരിശോധനയിൽ സ്വർണം കണ്ടെത്തി. വാഹനത്തിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടായിരുന്നില്ല. ഡ്രൈവർക്കും സഹായിക്കും സ്വർണം സംബന്ധിച്ച് കൃത്യമായ വിവരവും ഇല്ലായിരുന്നു.
തുടർന്നു ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്വർണവും വാനും ഗാംഗവല്ലി താലൂക്ക് ഓഫിസിലേക്ക് മാറ്റി. പ്രമുഖ ജ്വല്ലറിയുടെ ചെന്നൈ ഓഫിസിൽ നിന്നും സേലത്തെ ഷോറൂമിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വർണമാണ് പിടികൂടിയതെന്ന് സൂചനകളുണ്ട്. എന്നാൽ ഒരു പകൽ പിന്നിട്ടിട്ടും ജ്വല്ലറി ഉടമകൾ രേഖകളുമായി എത്താത്തത് സംശയത്തിന് ഇടയാക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ആദായ നികുതി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ തീരുമാനം.
Read Also: ഷോപിയാനിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു