ന്യൂഡെൽഹി: ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മഅദ്നി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യസ്ഥിതി മോശമാകുന്നതിനാൽ കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് മഅദ്നി ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
ബെംഗളൂരു സ്ഫോടന കേസിലെ വിചാരണ പൂർത്തിയാകുന്നതുവരെ മദനിക്ക് ജാമ്യത്തിൽ കഴിയാമെന്ന് 2014 ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രമേഹവും ഹൃദ്രോഹവും ഉൾപ്പടെ നിരവധി അസുഖങ്ങളെ തുടർന്നാണ് മഅദ്നിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യകാലയളവിൽ ബെംഗളൂരു വിട്ട് മഅദ്നി പോകരുതെന്നും കോടതി നിർദേശിച്ചിരുന്നു.
ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ 4 മാസത്തിനകം പൂർത്തിയാക്കുമെന്ന് 2014 നവംബർ 14ന് കർണാടക സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 6 വർഷം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയായിട്ടില്ല.
ബെംഗളൂരുവിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിനാൽ ആവശ്യമായ ചികിൽസ ലഭിക്കുന്നില്ലെന്ന് അപേക്ഷയിൽ പറയുന്നു. പിതാവിന്റെ ആരോഗ്യസ്ഥിതിയും മോശമാണെന്ന് മഅദ്നി തന്റെ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് അബ്ദുൾ നാസർ മഅദ്നിയുടെ ആവശ്യം പരിഗണിക്കുന്നത്.
Read also: ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ