കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ 150ഓളം ഇവിഎമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. പോലീസ് ഉദ്യോഗസ്‌ഥരെ മാറ്റുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉൽസാഹത്തിന്റെ പകുതി പോലും ഇവിഎമ്മിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും അങ്ങനെ കാണിച്ചിരുന്നെങ്കില്‍ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാമായിരുന്നു എന്നും മഹുവ പറഞ്ഞു.
സൗത്ത് 24 പര്‍ഗ നാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ, മേദിനിപൂര്‍ എന്നീ ജില്ലകളിലായി 30 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്തു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മൽസരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ്.
മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടലാണ് രാജ്യം ഉറ്റുനോക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് നന്ദിഗ്രാം പിടിച്ചെടുക്കുക എന്നത് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.
അതേസമയം രണ്ടാംഘട്ട വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുൻപേ പടിഞ്ഞാറന്‍ മെഡിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതായി റിപ്പോർട് പുറത്ത് വന്നിരുന്നു. 48 വയസുകാരനായ ഉത്തം ദോലു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ അറസ്‌റ്റിലായി.
പതിനഞ്ചോളം പേര്‍ ചേര്‍ന്ന് ഉത്തമിനെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കേശ്പുരിലെ ഹരിഹര്‍പുരിലെ ക്ളബില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മിഡ്‌നാപുരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരാണ് കൊലയ്‌ക്ക് പിന്നിലെന്ന് ഉത്തമിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
Read also: ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം