ന്യൂഡെൽഹി : നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി നിയമം കൊണ്ടുവരണമെന്നും, കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. പതിനെട്ട് വയസ് പൂർത്തിയായവർക്ക് ഇഷ്‌ടമുള്ള മതം എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ എന്ന് ചോദിച്ച കോടതി ഹരജിക്കാരനെതിരെ കർശന വിമർശനം ഉന്നയിച്ചു.
ജസ്‌റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രായപൂർത്തിയായ ഒരാൾക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ടെന്ന് വ്യക്‌തമാക്കിയ കോടതി, ഭരണഘടന അതിന് അവകാശം നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ആണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.
കൂടാതെ ഇത്തരം ഹരജികൾ ജനശ്രദ്ധ നേടാൻ വേണ്ടി മാത്രമാണെന്നും, ഹരജിക്കാരന് പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതിയുടെ കടുത്ത നിലപാടിനെ തുടർന്ന് ഹരജിക്കാരൻ ഹരജി പിൻവലിച്ചു.
Read also : മാദ്ധ്യമ പ്രവർത്തകനെ ആക്രമിച്ചു; കമല്‍ ഹാസനെതിരെ കോയമ്പത്തൂര്‍ പ്രസ് ക്ളബ്