കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ളബ്. വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില്‍ എത്തിയ കമലിന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
കാലിന് ശസ്‍ത്രക്രിയ നടന്നതിനാല്‍ ഊന്നുവടി ഉപയോഗിച്ചായിരുന്നു കമല്‍ ഹാസന്‍ നടന്നിരുന്നത്. പോളിങ് ബൂത്തിലേക്ക് നടക്കവേ കമല്‍ വടി ഉയര്‍ത്തുന്നതിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഈ ചിത്രത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ കാണുന്നില്ലെന്നും കമലിനെതിരെ രാഷ്‌ട്രീയ ആരോപണമാണ് നടക്കുന്നതെന്നും ആരാധകര്‍ പറയുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍ വഴി തടഞ്ഞപ്പോള്‍ നടന്നു പോകാനുള്ള വഴിയൊരുക്കുക മാത്രമാണ് ചെയ്‌തതെന്നാണ് കമലുമായി അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കിയത്.
കോയമ്പത്തൂര്‍ സൗത്ത് കോണ്‍ഗ്രസ് സ്‌ഥാനാർഥി മയൂര ജയകുമാര്‍, ബിജെപി സ്‌ഥാനാർഥി വാനതി ശ്രീനിവാസന്‍ എന്നിവർ സംഭവത്തിൽ അപലപിച്ചു.
Read also: തുടർച്ചയായി രണ്ടാം ദിവസവും നൗബഗ് ത്രാലിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു