കോഴിക്കോട്: കോഴിക്കോട് ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ നഷ്‌ടപരിഹാരം വിധിച്ചു കോടതി. കണ്ണൂർ ചാലിൽ സുബൈദാസിൽ ആഷിക് (49), മകൾ ആയിഷ (19) എന്നിവർ മരിച്ച കേസിലാണ് വടകര എംഎസിടി ജഡ്‌ജി നഷ്‌ടപരിഹാരം വിധിച്ചത്. 86,65,000 രൂപ നഷ്‌ടപരിഹാരം നൽകാനാണ് വിധി.
ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്‌ടപരിഹാരം നൽകേണ്ടത്. 86,65,000 രൂപയ്‌ക്കൊപ്പം ഒമ്പത് ശതമാനം പലിശയും കോടതി ചിലവും നൽകണമെന്നും വിധിയിൽ പറയുന്നു. ഭാരത് ഗ്യാസിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 2020 ജൂൺ 13ന് കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഇരിങ്ങൽ മാങ്ങൂൽ പാറയിലാണ് അപകടം നടന്നത്.
ആഷിക് ഉൾപ്പടെ സഞ്ചരിച്ച കാറിലേക്ക് എതിരേവന്ന ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന മകൻ മുഹമ്മദ് ലാസിമും ഭാര്യയുടെ മാതൃസഹോദരിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി ആയിരുന്നു മരിച്ച ആയിഷ. പിതാവ് ആഷിക് വ്യവസായി ആയിരുന്നു.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്