പാലക്കാട്: വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർധരാത്രി തീപിടിച്ചതോടെ സാഹസിക രക്ഷാപ്രവർത്തനം നടത്തി പുതൂർ റാപ്പിഡ് റെസ്‌പോൺസ് ടീം. യാദൃശ്‌ചികമായി അതുവഴിയെത്തിയ ആർആർടി ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് വാഹനവും അകത്തുണ്ടായിരുന്ന ആറുപേരും രക്ഷപ്പെട്ടത്. അട്ടപ്പാടി താവളം മുള്ളി റോഡിൽ ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം.
ആലത്തൂരിൽ നിന്ന് വൈക്കോൽ കയറ്റി പുതൂർ ഭാഗത്തെ സ്വകാര്യ കാലിഫാമിലേക്ക് വരികയായിരുന്നു ടിപ്പർ. കാട്ടാനയിറങ്ങിയെന്ന ഫോൺവിളി വന്നതിനെ തുടർന്ന് പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിൽ നിന്ന് ബൊമ്മിയാംപടി ഭാഗത്തേക്ക് പോവുകയായിരുന്നു ആർആർടി സംഘം. തീ പിടിച്ചതറിഞ്ഞ് ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർ ചാടി പുറത്തിറങ്ങി.
ഡ്രൈവറും മറ്റു രണ്ടുപേരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരുന്ന സമയത്താണ് ഇവരെത്തിയത്. വിജനമായ റോഡിൽ എപ്പോഴും കാട്ടാനയിറങ്ങുന്ന സ്‌ഥലത്താണ് വാഹനത്തിന് തീ പിടിച്ചതെന്നത് ആശങ്ക വർധിപ്പിച്ചു. ഡ്രൈവർ സംയമനം വിടാതെ ടിപ്പറിന്റെ പിൻഭാഗം പൊക്കിയ ശേഷം വാഹനം മുന്നോട്ടെടുത്തു.
കത്തുന്ന വൈക്കോൽ റോളുകൾ ആർആർടി സംഘം വലിച്ച് താഴെയിട്ടു. ഒരുമണിക്കൂർ ശ്രമിച്ചാണ് ദുരന്തം ഒഴിവായത്. പിന്നീട് പോലീസും നാട്ടുകാരും ഫയർഫോഴ്‌സും എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. റോഡിലുടനീളം കത്തുന്ന വൈക്കോൽ റോളുകളെ കൊണ്ട് നിറഞ്ഞിരുന്നു.
Most Read| മണിപ്പൂരിൽ ആൾക്കൂട്ടത്തിന് നേരെ പോലീസ് വെടിവെപ്പ്; രണ്ടു മരണം