കോഴിക്കോട്: കാഴ്‌ചക്കാരിൽ കൗതുകം നിറയ്‌ക്കുകയാണ് മുക്കത്തെ ഒരു പ്ളാവ്. ‘വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും’ എന്നാണ് പഴമൊഴിയെങ്കിൽ ഇവിടുത്തെ പ്ളാവിൽ കായ്‌ച്ചത് ചക്കയല്ല, മറിച്ച് ‘പേരക്ക’യാണ്. ബഡിംഗിലൂടെ ഒരു മരത്തിൽ തന്നെ വിവിധ തരം പൂവുകളും ഫലങ്ങളും ഉണ്ടാക്കാറുണ്ടങ്കിലും ഇത് പ്രകൃതിയുടെ ഒരു ബഡിംഗാണെന്നാണ് നാട്ടുകാർ പറയുന്നത്.
മുക്കത്തിനടുത്ത് കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പാലിയിൽ കുന്നുമ്മലാണ് ഒരു പ്ളാവ് അദ്ഭുത കാഴ്‌ചയുടെ വിരുന്ന് ഒരുക്കിയിരിക്കുന്നത്. ചെറുപ്ര കുന്നുമ്മൽ സത്യവതിയും മകൾ ഷൈജയും മുക്കത്ത് നിന്ന് വീട്ടിലേക്ക് കുറുക്കു വഴിയിലൂടെ നടന്ന് പോകുമ്പോഴാണ് ഈ കൗതുക കാഴ്‌ച ആദ്യമായി കാണുന്നത്.
ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് ആരെങ്കിലും കബളിപ്പിക്കാൻ ചെയ്‌തതായിരിക്കും എന്നാണ് ഇവർ കരുതിയത്. എന്നാൽ അടുത്തെത്തി കൂടുതൽ പരിശോധിച്ചപ്പോഴാണ് സംഗതി സത്യം തന്നെയാണന്ന് ഇവർക്ക് ബോധ്യമായത്.
ഇതോടെ വിവരമറിഞ്ഞു നിരവധി ആളുകളാണ് ഈ കൗതുക കാഴ്‌ച കാണാനായി ഇവിടേക്ക് എത്തുന്നത്. പ്ളാവിനോടൊപ്പമുള്ള സെൽഫി എടുക്കലും ഗ്രൂപ്പ് ഫോട്ടോ എടുക്കലുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്. അതേസമയം ചക്ക രൂപമാറ്റം വന്നതാണന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്. ഏതായാലും മുക്കത്തെ ഈ പ്ളാവ് ഒരുക്കിയ അപൂർവ കാഴ്‌ച കൗതുകം നിറഞ്ഞ കണ്ണുകളോടെയാണ് കുട്ടികളും മുതിർന്നവരുമെല്ലാം നോക്കിക്കാണുന്നത്.
Read Also: ‘സർദാർ’ മോഷൻ പോസ്‌റ്ററെത്തി; വ്യത്യസ്‌ത ഗെറ്റപ്പിൽ കാർത്തി, ചിത്രത്തിൽ രജീഷ വിജയനും