കൊച്ചി: പോലീസ് അകമ്പടി ഇല്ലാതെയും മറ്റു സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയും പ്രതികളെ ഡോക്‌ടർമാരുടെ മുന്നിൽ കൊണ്ടുവരുന്നത് തടയാൻ, യുദ്ധകാല അടിസ്‌ഥാനത്തിൽ പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇനിയും സമയം നൽകാൻ ആവില്ല. ഇന്ന് ഡോക്‌ടർമാർക്ക് ആണെങ്കിൽ നാളെ ഇത് സാധാരണക്കാർക്കും സംഭവിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രോട്ടോകോൾ നടപ്പിലാക്കാൻ രണ്ടാഴ്‌ച സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഇനിയും സമയം നൽകാനാവില്ലെന്നും, ഇതിനിടയിൽ എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പോലെ തന്നെയാണ് ഡോക്ടേഴ്‌സിന് മുന്നിൽ പ്രതികളെ കൊണ്ട് വരുന്നതെന്ന് പറയാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.
ആശുപത്രി സംരക്ഷണത്തിന് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് എല്ലാ വശങ്ങളും ഉൾപ്പെടുത്തിയതായി കരുതുന്നുവെന്നും കോടതി വ്യക്‌തമാക്കി. ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. മാതാപിതാക്കൾ എന്ത് വിശ്വസിച്ചു ഹൗസ് സർജൻമാരെ ഡ്യൂട്ടിക്ക് വിടുമെന്ന് കോടതി ചോദിച്ചു. പല താലൂക്ക് ആശുപത്രികളിലും ആളും അനക്കവുമില്ല. ഡോക്‌ടർമാർ പേടിച്ചു ഇപ്പോൾ റിസ്‌ക് എടുക്കാൻ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഡോ. വന്ദനയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണോ എന്നത് സംസ്‌ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്‌തമാക്കി. അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. നഷ്‌ടപരിഹാരം എന്തുകൊണ്ട് നൽകിയില്ലാ എന്ന് പോലും കോടതി ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല. സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിന് വിടുന്നു. കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും.
Most Read: സ്‌ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന്റെ ഹരജി തള്ളി ഹൈക്കോടതി- വിചാരണ തുടരാം