ആലപ്പുഴ: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുസ്‌ലിം ലീഗിനെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം.എന്നാൽ സമൂഹം അത് നിരാകരിക്കുമെന്നും വിജയരാഘവൻ വ്യക്‌തമാക്കി.
സർവകക്ഷി യോഗം ചേർന്നാണ് സ്‌കോളർഷിപ്പ് വിഷയത്തിൽ തീരുമാനമെടുത്തത്. മാറ്റങ്ങൾ വേണമെന്ന് കോടതിയാണ് ആവശ്യപ്പെട്ടത്. എല്ലാവരോടും ആലോചിച്ച് ജനാധിപത്യപരമായാണ് സംസ്‌ഥാന സർക്കാർ തീരുമാനമെടുത്തത്. ജന വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളും ശ്രമിക്കേണ്ടത്. എന്നാൽ വിഷയം മറ്റൊരു രീതിയിൽ തിരിച്ചുവിടാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നതെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി.
അതേസമയം മുസ്‍ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ഒരാനുകൂല്യവും നഷ്‌ടമായിട്ടില്ലെന്ന നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. മുസ്‌ലിം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്‌ടമായെന്നും താന്‍ ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌തതെന്നും വിഡി സതീശൻ വ്യക്‌തമാക്കി. വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ആദ്യ നിലപാടിനെതിരെ മുസ്‌ലിം ലീഗ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
Read also: എം സ്വരാജിന്റെ തോൽവി; പിന്നിൽ പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയെന്ന് അന്വേഷണ കമ്മീഷന്‍