വയനാട്: കൽപ്പറ്റയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു. പുൽപ്പള്ളി ആശ്രമക്കൊല്ലി ചക്കാലയിൽ രാജന്റെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പന്നിയെയാണ് വെടിവെച്ചുകൊന്നത്. അതേസമയം, കിണറ്റിൽ വീണ പന്നിയെ രക്ഷപെടുത്താൻ ഇന്ന് രാവിലെ വനപാലകർ എത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്നാണ് കൊല്ലാനുള്ള തീരുമാനം എടുത്തത്.
നാട്ടുകാർ സംഘടിച്ചതോടെ വനപാലകർ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ നിന്ന് പിൻമാറുകയായിരുന്നു. പിന്നീട് വയനാട് ഡിഎഫ്ഒ ഷജ്‌നയെയും പഞ്ചായത്ത് പ്രസിഡണ്ട് ടിഎസ് ദിലീപ് കുമാറിനെയും വിഷയം അറിയിക്കുകയായിരുന്നു. പ്രദേശത്ത് രൂക്ഷമായ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാനാണ് സൗത്ത് വയനാട് ഡിഎഫ്ഒ നിർദ്ദേശം നൽകിയത്. തുടർന്നാണ് ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ പന്നിയെ കിണറ്റിൽ വെച്ചുതന്നെ വെടിവെച്ചത്.
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. നിത്യവും കൃഷിനാശവും റിപ്പോർട് ചെയ്യാറുണ്ട്. കഴിഞ്ഞ ആഴ്‌ച ബൈക്കിൽ വന്ന യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവിന് ശേഷം വയനാട്ടിൽ മൂന്നാമത്തെ പന്നിയെയാണ് വെടിവെച്ച് കൊല്ലുന്നത്.
Most Read: വീടുകൾക്ക് തീവെച്ചു, ക്ഷേത്രത്തിന് നേരെ ആക്രമണം; യുവാവിനെതിരെ കേസ്