തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മേള നാല് മേഖലകളിലായി നടത്താന്‍ തീരുമാനിച്ചതിനെതിരെ ഇപ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ അനാവശ്യവും, അപ്രസക്‌തവുമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്താന്‍ തീരുമാനിച്ചത് താല്‍ക്കാലികം മാത്രമാണെന്നും, സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. മേളയുടെ ഭാഗമായി വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് രോഗവ്യാപനം കൂടുന്നതിനും, ജീവഹാനിക്കും കാരണമാകുമെന്നും, ഇത് നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം അറിയിച്ചു. അതിനാലാണ് ഇത്തവണത്തെ ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്ന് അദ്ദേഹം വിശദമാക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്തുന്നതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. തിരുവനന്തപുരത്താണ് എല്ലാ വര്‍ഷവും മേള നടത്തുന്നത്. ഇതില്‍ മാറ്റം വരുത്തിയതിനെതിരെ തിരുവനന്തപുരം എംപി ശശി തരൂരും, എംഎല്‍എ കെഎസ് ശബരിനാഥും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചലച്ചിത്രമേള തിരുവനന്തപുരത്തിന്റേത് അല്ലെന്നും, കേരളത്തിന്റേത് ആണെന്നും സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നവർ വ്യക്‌തമാക്കി. അതിനാൽ തന്നെ നാല് മേഖലകളിലായി മേള നടത്തുന്നത് സ്വാഗതാർഹമാണെന്നാണ് അവരുടെ വാദം.
Read also : ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങളുടെ നഷ്‌ടം; യുവാവ് ആത്‌മഹത്യ ചെയ്‌തു