ഡെൽഹി: ലോക്‌സഭയിൽ പാസാക്കിയ ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ രാജ്യസഭയിൽ നേരിടാൻ ആംആദ്‌മി. ഇതിനായി മുഴുവൻ പ്രതിപക്ഷ കക്ഷികളുടേയും സഹായം തേടാനാണ് എഎപിയുടെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ പാസാക്കിയത്. ‘ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി അമൻഡ്‌മെന്റ് ബിൽ 2021′, അനുസരിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അടക്കമുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർക്ക് ബിൽ നൽക്കുന്നു.
ഇതിനെതിരെ ആംആദ്‌മി വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ഡെല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ബില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ജനങ്ങള്‍ വോട്ടു ചെയ്‌ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരം കവര്‍ന്നെടുത്ത് ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ക്ക് നല്‍കുന്നതാണ് ബില്‍.
എൻഡിഎക്ക് ഭൂരിപക്ഷം കുറവുള്ള രാജ്യസഭയിൽ ബില്ലിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർത്താനാണ് എഎപിയുടെ തീരുമാനം. ഇതിനായി എഎപി പ്രതിപക്ഷ കക്ഷികളുടെ സഹായം തേടും. തൃണമൂൽ കോൺഗ്രസ് എഎപിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ബംഗാൾ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിൽ രാജ്യസഭയിൽ പരിഗണിക്കുന്നത് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ രാജ്യസഭാ ചെയർമാന് കത്ത് നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ ടിഎംസി അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ കഴിയില്ലെന്ന് ഡെറക് ഒബ്രയൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Also: കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; നടപടി വേണമെന്ന് പിണറായി വിജയൻ