ദോഹ: പൊതുഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമുള്ള ആരോപണത്തെ തുടർന്ന് ഖത്തർ ധനകാര്യ മന്ത്രി അലി ഷരീഫ് അൽ ഇമാദിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് ഉത്തരവ്. മന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.
പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും അവലോകനം ചെയ്‌ത ശേഷം അറ്റോർണി ജനറലാണ് അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ടതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട് ചെയ്യുന്നു. സംഭവത്തിൽ വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തറിന്റെ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഓഫീസ് ഇതിന് അനുബന്ധമായ ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചു. ധനമന്ത്രിയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് അൽ-ഇമാദിയെ ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നത്. വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിക്ക് ധനകാര്യമന്ത്രിയുടെ അധിക ചുമതല നൽകുന്നതായും അമിർ പ്രഖ്യാപിച്ചു.
ഖത്തർ നാഷണൽ ബാങ്കിന്റെ വളർച്ചക്ക് മേൽനോട്ടം വഹിച്ച അൽ-ഇമാദി 2013 മുതൽ രാജ്യത്തെ ധനമന്ത്രിയായി സേവനം അനുഷ്‌ഠിക്കുന്നു. 300 ബില്യൺ ഡോളറിന്റെ ആസ്‌തിവരുന്ന രാജ്യത്തിന്റെ പരമാധികാര സാമ്പത്തിക ഫണ്ടായ ഖത്തർ ഇൻവെസ്‌റ്റ്മെന്റ് അതോറിറ്റിയുടെ ബോർഡിലും അദ്ദേഹം അംഗമാണ്.
Read Also: ഒറ്റഡോസ് കോവിഡ് വാക്‌സിൻ സ്‌പുട്‌നിക് ലൈറ്റിന് റഷ്യ അംഗീകാരം നൽകി