പാലക്കാട്: കുഴൽമന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായകമായ സാക്ഷിയുടെ വെളിപ്പെടുത്തൽ അന്വേഷണ സംഘം മുഖവിലക്ക് എടുക്കണമെന്ന് മരിച്ച ആദർശിന്റെ പിതാവ് ആവശ്യപ്പെട്ടു. അപകടം ഉണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം. ഇയാളെ പുറത്താക്കാൻ കെഎസ്ആർടിസി തയ്യാറാകണം. ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് കത്തയച്ചതായും ആദർശിന്റെ പിതാവ് പറഞ്ഞു.
ബസ് ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് ബസിലുണ്ടായിരുന്ന യാത്രക്കാരൻ പോലീസിന് മൊഴി നൽകിയത്. ഇടത് വശത്ത് മതിയായ സ്‌ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താൻ ബസ് ലോറിയോട് ചേർത്ത് ബസടുപ്പിച്ചു. ഇങ്ങനെയാണ് അപകടമുണ്ടായതെന്നാണ് യാത്രക്കാരന്റെ മൊഴി. പാലക്കാട് നിന്ന് വസ്‌ത്രം വാങ്ങി വടക്കഞ്ചേരിയിലേക്ക് കെഎസ്‌ആർടിസി ബസിൽ വരികയായിരുന്ന വസ്‌ത്ര വ്യാപാരിയുടേതാണ് വെളിപ്പെടുത്തൽ.
പല തവണ ബസ് ബ്രേക്കിട്ടപ്പോൾ തുണിക്കെട്ട് താഴെ വീണു. വിവരം തിരക്കാൻ എഴുന്നേറ്റപ്പോഴാണ് ബസ് ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. ഇക്കാര്യമാണ് യാത്രക്കാരൻ പോലീസിന് മൊഴിയായി നൽകിയത്. അപകടത്തിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് ഇദ്ദേഹം സ്‌റ്റേഷനിൽ എത്തി മൊഴിനൽകിയത്. സംഭവത്തിൽ വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ഔസേപ്പിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നീട് അറസ്‌റ്റ് ചെയ്‌ത ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്‌തു.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന യുവാക്കളുടെ കുടുംബങ്ങളുടെ പരാതിയിൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നതിനിടെയാണ് നിർണായക മൊഴി പുറത്തുവന്നിരിക്കുന്നത്. കൂടുതൽ യാത്രക്കാരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസർഗോഡ് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.
Most Read: കർണാടകയിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു; പ്രതികൾക്കായി തിരച്ചിൽ