ഗോണ്ട: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ പാസ്‌കയില്‍ സഹോദരിമാരായ മൂന്ന് ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തില്‍ പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതിയായ ആശിഷ് ആണ് പൊലീസ് പിടിയിലായത്.
ചൊവ്വാഴ്‌ച വൈകീട്ട് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ ആണ് പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
8, 12, 17 വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ മേല്‍ ആസിഡ് ഒഴിച്ച ശേഷം ആശിഷ് കടന്നുകളയുകയായിരുന്നു. അക്രമണത്തില്‍ മൂത്തകുട്ടിക്ക് 35 ശതമാനവും രണ്ടാമത്തെ കുട്ടിക്ക് 25 ശതമാനവും ഇളയകുട്ടിക്ക് 5 ശതമാനവും പൊള്ളലേറ്റിരുന്നു.
Read Also: മെഹ്ബൂബയുടെ മോചനത്തിൽ സന്തോഷം പങ്കുവച്ച് ഒമർ അബ്‌ദുള്ള
പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം ചോട്ടു എന്ന് വിളിക്കുന്ന ആശിഷ് എന്നയാളാണ് നടത്തിയതെന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായും എ എസ് പി മഹേന്ദ്ര കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടാതെ പ്രതിക്കായി ഇന്നലെ വൈകീട്ടോടെ അന്വേഷണം ആരംഭിച്ചിരുന്നതായും പൊലീസിനെ കണ്ടതോടെ പ്രതി ഉദ്യോഗസ്‌ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും അദ്ദേഹം പറഞ്ഞു. സ്വയം പ്രതിരോധം കണക്കിലെടുത്തു പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നും എ എസ് പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയുടെ ബൈക്കും പിസ്‌റ്റലും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
Kerala News: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍