കൊച്ചി: ഷമ്മി തിലകനെതിരെയുള്ള നടപടി അടുത്ത എഎംഎംഎ എക്‌സിക്യൂട്ടിവിൽ കൈക്കൊള്ളുമെന്ന് എക്‌സിക്യൂട്ടിവ് മെമ്പർ ബാബുരാജ്. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിനും രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് വ്യക്‌തമാക്കി. എഎംഎംഎ യോഗത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടിയെടുക്കുക.
അതേസമയം, അമ്മയുടെ പ്രവർത്തനത്തിൽ അതൃപ്‌തി രേഖപ്പെടുത്തിയ ഗണേഷ് കുമാർ ഒൻപത് ചോദ്യങ്ങളടങ്ങിയ കത്ത് മോഹൻലാലിന് നൽകിയിരുന്നു. ഇക്കാര്യത്തിലും അടുത്ത എഎംഎംഎ എക്‌സിക്യൂട്ടിവിൽ തീരുമാനമുണ്ടാകുമെന്ന് ബാബുരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം മുകേഷിനെതിരെ ഷമ്മി തിലകൻ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.
വിനയന്റെ സിനിമ വേണ്ടെന്നുവച്ചതിന് കാരണം നടൻമാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമാണെന്ന് ആയിരുന്നു ഷമ്മി തിലകൻ ആരോപണം ഉന്നയിച്ചത്. നേരത്തെ കെബി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകൻ.
കെബി ഗണേഷ് കുമാറിന്റെ ചില പ്രസ്‌താവനകൾ അസംബന്ധമാണെന്നും ഷമ്മി തിലകൻ പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് പറഞ്ഞത് എന്ത് അടിസ്‌ഥാനത്തിലാണെന്ന് ഷമ്മി തിലകൻ ചോദിച്ചു. ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്‌പി തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും ഷമ്മി ആരോപിച്ചിരുന്നു.
Read Also: കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്