തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിന് ഇറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടാകും. കെവി തോമസ് അത്ര വലിയ ശ്രദ്ധാകേന്ദ്രമല്ല. ഈ തിരഞ്ഞെടുപ്പിന്റെ മുഖത്ത് കെവി തോമസ് ഒരു ചർച്ചാ വിഷയം അല്ലെന്നും സുധാകരൻ പറഞ്ഞു.
നല്ല പരിചയ സമ്പന്നരാണ് അച്ചടക്ക സമിതിയിൽ ഉള്ളത്. എന്ത് വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. നമുക്ക് അതിനകത്ത് ഇടപെടാനുള്ള അവകാശമില്ല. ആകെ പറയാൻ കഴിയുക ഇവിടെ അച്ചടക്കം നടന്നിരിക്കുന്നുവെന്ന കാര്യം അറിയിക്കൽ മാത്രമാണ്. ബാക്കി അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടത് ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്നാണ്. ഞങ്ങൾ പൂർണ വിശ്വാസം ഹൈക്കമാൻഡിൽ സമർപ്പിച്ചിട്ടുണ്ട്.
ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ച് യുക്‌തി സഹജമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നതിൽ തർക്കമില്ലെന്നും കെ സുധാകരൻ പറഞ്ഞു. തൃക്കാക്കരയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കെവി തോമസിന്റെ പിന്തുണ ആര്‍ക്കെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നില നില്‍ക്കുന്നതിനിടെയാണ് എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോയുടെ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിനിറങ്ങുമെന്നാണ് എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോ അറിയിച്ചത്. ഒരു രാഷ്‌ട്രീയ മൽസരത്തിന് കോണ്‍ഗ്രസ് തയ്യാറാവാത്ത സാഹചര്യമാണ് നിലവില്‍ തൃക്കാക്കരയിലുള്ളത്. തോമസ് മാഷ് രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ നേരത്തെ കെവി തോമസ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Most Read: ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ല; 15 പോലീസുകാർക്ക് എതിരെ നടപടി