തിരുവനന്തപുരം: കോവിഡ് സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്‌ഥാനത്ത് അധിക പോളിങ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15,730 അധിക പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുക. സംസ്‌ഥാനത്ത് അധിക പോളിങ് ബൂത്തുകൾ ഉൾപ്പടെ 40,771 ബൂത്തുകളുണ്ടാകും.
നിലവിൽ പോളിങ് ബൂത്തുകളുള്ള കെട്ടിടങ്ങളിൽ തന്നെ അധിക ബൂത്ത് ക്രമീകരിക്കുന്നതിനാണ് ആദ്യ പരിഗണന. അതിനുള്ള സാഹചര്യമില്ലെങ്കിൽ അതേ വളപ്പിൽ തന്നെ ബൂത്ത് ഒരുക്കണം. ഇതിനായി താൽക്കാലിക കെട്ടിടം സജ്‌ജീകരിക്കാം. പോളിങ് ബൂത്ത് സ്‌ഥിതി ചെയ്യുന്ന കെട്ടിട വളപ്പിൽ ഇതിന് ആവശ്യമായ സൗകര്യം ഇല്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ താൽക്കാലിക ബൂത്ത് ക്രമീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
താൽക്കാലിക ക്രമീകരണങ്ങൾ ഒരുക്കുമ്പോൾ സർക്കാർ കെട്ടിടങ്ങൾക്ക് പ്രഥമ പരിഗണന നൽകണം. സർക്കാർ കെട്ടിടം 200 മീറ്റർ ചുറ്റളവിൽ ലഭ്യമല്ലെങ്കിൽ സ്വകാര്യ കെട്ടിടം ഇതിനായി തയാറാക്കാം. എന്നാൽ തിരഞ്ഞെടുത്ത കെട്ടിടത്തിന് രാഷ്‌ട്രീയ ബന്ധം ഇല്ലെന്ന് ജില്ലാ കളക്‌ടർമാർ ഉറപ്പുവരുത്തണം.
പോളിങ് ബൂത്ത് ഒരുക്കുന്നതിനുള്ള ഡിസൈൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. ഇത് ജില്ലാ കളക്‌ടർമാർക്ക് നൽകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. റാമ്പുകൾ, വെളിച്ചം, കുടിവെള്ളം, ഫർണീച്ചറുകൾ എന്നിവ ഈ ബൂത്തുകളിലും ലഭ്യമാക്കണം. അധിക ബൂത്തുകൾ സംബന്ധിച്ച റിപ്പോർട് ഒരാഴ്‌ചക്കകം നൽകാൻ കളക്‌ടർമാരോട് നിർദേശിച്ചിട്ടുമുണ്ട്.
Read also: അധികാരം ഇല്ലാത്തതിനാൽ ഗവർണർ പദവി വേണ്ട; മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ