തിരുവില്വാമല: തൃശൂരിൽ ഏഴ് മാസം മുൻപ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന ഫോറൻസിക് റിപ്പോർട് പുറത്തുവന്നു. സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണ് കുട്ടി മരിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്.
പൊട്ടാസ്യം ക്ളോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം മൃതദേഹത്തിലും കിടക്കയിലും തലയിണയും ഫോറൻസിക് വിഭാഗം കണ്ടെത്തി. പറമ്പിൽ നിന്ന് ലഭിച്ച പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സൂചന. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തിൽ കുന്നംകുളം എസിപി സിആർ സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആംഭിച്ചിട്ടുണ്ട്.
തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ളോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്‌ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് (8) മരിച്ചത്. ഏപ്രിൽ 24ന് രാത്രി പത്തരയോടെയാണ് സംഭവം. മൊബൈലിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു കുട്ടി തൽക്ഷണം മരിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം.
തലക്കേറ്റ പരിക്കും തലച്ചോറിലെ രക്‌തസ്രാവവുമാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടക്കുമ്പോൾ കുട്ടി മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുക ആയിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോണിന്റെ ഡിസ്‌പ്‌ളേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്‌ത തരത്തിലാണ് ഫോൺ കണ്ടെത്തിയത്. ഫോൺ പൂർണമായും തകർന്നിട്ടില്ല. ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് (കെമിക്കൽ ബ്ളാസ്‌റ്റ്) പോലീസ് പറഞ്ഞിരുന്നു.
Most Read| ബിജെപിക്ക് കനത്ത തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു