ലക്‌നൗ: ശനിയാഴ്‌ച മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കുട്ടികളുടെ പിതാവ് ജോണി പോലീസിനോട് പറഞ്ഞു.
ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികൾ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലുള്ളതിനാല്‍ കുട്ടികളുടെ മാതാവ് ബബിതയെ (35) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ഗുരുതരമാണ്.
കൂലിപ്പണിക്കാരനായ ജോണി അപകടനില തരണം ചെയ്‌തതായി പറയുമ്പോഴും ഭാര്യ ബബിതയുടെ നില അതീവഗുരുതരമായതിനാൽ ഡൽഹി എയിംസിൽ അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രക്ഷിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റത്.
കിടക്കയിലേക്ക് അതിവേഗം തീപടര്‍ന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനക്ക് ശേഷം പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തും മുൻപുതന്നെ രണ്ടു കുട്ടികൾ മരിച്ചിരുന്നു. രണ്ടു കുട്ടികൾ ഇന്ന് രാവിലെയാണ് മരിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് രക്ഷിതാക്കൾ അടുക്കളയിലായിരുന്നു. ശബ്‌ദം കേട്ട് മുറിയിലേക്ക് ഓടിവന്നപ്പോൾ കുട്ടികളുടെ ശരീരത്തിൽ തീപിടിക്കുന്നതാണു കണ്ടതെന്നു പൊലീസ് പറഞ്ഞു.
കിടക്ക കത്തുകയും ഇതിൽ നിന്ന് വീട് തീ വിഴുങ്ങുകയും ആയിരുന്നു. ദരിദ്രവിഭാഗത്തിൽ പെടുന്ന കൊച്ചു വീട് അതിവേഗം കത്തിപിടിക്കുന്ന സാധനങ്ങൾ വെച്ചാണ് നിർമിച്ചിരുന്നത്. അന്തരീക്ഷത്തിലെ കടുത്ത ചൂടിൽ ഉണങ്ങി നിന്നിരുന്ന വീട് നിമിഷങ്ങൾക്കകം തീയെടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
MOST READ | തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!