ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാകിസ്‌ഥാൻ. ചൈന ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്‌ചയാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം യോഗം വിളിച്ചിരിക്കുന്നത്.
താലിബാൻ കാബൂൾ പിടിച്ചടക്കി രണ്ടര മാസം പിന്നിടുമ്പോഴും ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. ഭീകരസംഘടനകളെ നിയന്ത്രിക്കാൻ അഫ്‌ഗാനിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുരക്ഷ വിലയിരുത്താൻ യോഗം വിളിക്കാൻ ഇന്ത്യ തീരുമാനിച്ചത്. പാകിസ്‌ഥാനൊപ്പം ഇറാൻ, തജാകിസ്‌ഥാൻ, ഉസ്‌ബകിസ്‌ഥാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ കത്ത് നൽകിയിരുന്നു.
മേഖലയിലെ സമാധാന നീക്കങ്ങൾക്ക് തടസം നിന്നത് ഇന്ത്യയാണെന്നും അതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്നുമാണ് പാകിസ്‌ഥാൻ അറിയിച്ചത്. ഇതിനെ കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം, ശൈത്യകാലം തുടങ്ങുന്നതിനാൽ അഫ്‌ഗാനിലേക്ക് അൻപതിനായിരം ടൺ ഗോതമ്പ് അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അയ്യായിരം ട്രക്കുകൾ പാകിസ്‌ഥാൻ വഴി അഫ്‌ഗാനിൽ എത്തണം. എന്നാൽ ഇതിന് പാകിസ്‌ഥാൻ ഇതുവരെ അനുവാദം നൽകിയിട്ടില്ല. മാനുഷിക പരിഗണന നൽകി എടുക്കുന്ന തീരുമാനങ്ങൾ പോലും പാകിസ്‌ഥാൻ മുടക്കുന്നുവെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
അഫ്‌ഗാനിലെ സമാധാന നീക്കങ്ങളിൽ ഇന്ത്യയുടെ കാര്യമായ പങ്കാളിത്തം തുടക്കത്തിൽ അമേരിക്കയും പാകിസ്‌ഥാനും ഉറപ്പാക്കിയിരുന്നില്ല. ഭീകരവാദം ഭീഷണിയാകുമ്പോൾ മാറി നിൽക്കേണ്ട എന്ന നയത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ത്യ യോഗം വിളിച്ചിരിക്കുന്നത്.
Most Read: ബിജെപി നേതാക്കൾക്ക് നേരെ പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്തു