കൊച്ചി: മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം എറണാകുളം ജില്ലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ട് ഡാമിൽ ബോട്ടിങ് പുനരാരംഭിച്ചു. ഡാമിലെ ഷട്ടർ തുറന്ന് വിട്ടത് കാരണം വെള്ളമില്ലാതിരുന്നതും കോവിഡ് പ്രതിസന്ധിയും മൂലം നിർത്തി വെച്ചിരുന്ന ബോട്ടിങ് ആണ് വീണ്ടും തുടങ്ങിയിരിക്കുന്നത്.
പെരിയാറിന്റെ തീരത്തുകൂടി കാനനഭംഗി ആസ്വദിച്ച് കൊണ്ട് കാടിന് നടുവിലൂടെയുള്ള ബോട്ട് യാത്രയാണ് ഭൂതത്താൻകെട്ടിനെ ശ്രദ്ധേയമാക്കുന്നത്. ഈ യാത്രയുടെ ഭംഗി ആസ്വദിക്കാൻ നിലവിലെ സാഹചര്യം കണക്കാക്കാതെ സഞ്ചാരികൾ എത്തിത്തുടങ്ങിയതിന്റെ പശ്‌ചാത്തലത്തിലാണ് ബോട്ട് സർവീസുകൾ വീണ്ടും ആരംഭിച്ചത്. ചെറുതും വലുതുമായ പത്തോളം ബോട്ടുകൾ ഇവിടെ സർവീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെയാണ് ബോട്ട് യാത്ര. കഴിഞ്ഞ മാസം മുഖ്യമന്ത്രി 30 കോടിയുടെ വിനോദ സഞ്ചാര വികസന പദ്ധതി ഇവിടെ ഉൽഘാടനം ചെയ്‌തിരുന്നു.
Also Read: രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമപഞ്ചായത്തിൽ ഭൂതത്താൻ കെട്ടിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻകെട്ട്. കോതമംഗലം – തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്‌ഥിതി ചെയ്യുന്നത്.