ന്യൂഡെൽഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയിൽ വിട്ടുവീഴ്‌ച നൽകി കേന്ദ്രസർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്തും. ഒറ്റത്തവണത്തേക്ക് മാത്രമാണ് ഇളവ്. പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‍മെന്റ് നടക്കാത്തതും പരിഗണിച്ചു.
അതേസമയം, അഗ്‌നിപഥിനെതിരായ പ്രതിഷേധം രാജ്യത്ത് കൂടുതൽ രൂക്ഷമാവുകയാണ്. സംഘർഷത്തെ തുടർന്ന് ഹരിയാനയിലെ ഫരിദാബാദിൽ നിരോധനം പ്രഖ്യാപിച്ചു. പൽവലിൽ മൊബൈൽ ഇന്റർനെറ്റ്, എസ്‌എംഎസ് സേവനങ്ങൾ എന്നിവക്ക് 24 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
പ്രതിഷേധകർ പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ബിഹാർ, യുപി, ഹരിയാന, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ സംഘർഷാവസ്‌ഥ തുടരുകയാണ്. 34 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ സമയം തെറ്റി വൈകി ഓടുകയാണ്. പദ്ധതി പിൻവലിക്കണമെന്ന് കോൺഗ്രസ്, ആർജെഡി, ഇടതുപാർട്ടികൾ തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പുനഃപരിശോധിക്കണമെന്ന് പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങും ബിജെപി സഖ്യകക്ഷിയായ ജെഡിയു നേതാവ് ഉപേന്ദ്ര കുശ്‌വാഹയും ആവശ്യപ്പെട്ടു. എന്നാൽ, പദ്ധതി മൂലം സേനയിലെ തൊഴിലവസരങ്ങൾ മൂന്ന് മടങ്ങ് വർധിക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം