തിരുവനന്തപുരം: പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് എകെജി എകെജി സെന്റർ ആക്രമണക്കേസിൽ അറസ്‌റ്റിലായ ജിതിൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ഇദ്ദേഹം മാദ്ധ്യമങ്ങളോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
കഞ്ചാവുകേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചെതെന്ന് വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയിൽ എത്തിച്ച ജിതിന്‍ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. താൻ കുറ്റം ചെയ്‌തിട്ടില്ല. തെളിവുകൾ ഉണ്ടാക്കിയതാണ്. തന്റെ കൂടെയുള്ളവരെ പലരെയും കേസിലുൾപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി എന്നിങ്ങനെയാണ് ജിതിന്റെ വാക്കുകൾ.
വ്യാഴാഴ്‌ച രാവിലെ 9 മണിയോടെയാണ് ജിതിനെ മൺവിളയിലെ വീട്ടിൽനിന്ന് കസ്‌റ്റഡിയിൽ എടുത്തത്. സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ അക്രമിച്ച കേസിലാണ് ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്. രണ്ടരമാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടിച്ചെതെന്നാണ് ക്രൈബ്രാഞ്ച് ഭാഷ്യം.
കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ യുവാവ് സ്‌ഫോടക വസ്‌തുവെറിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്‌തതക്കുറവ് മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനൻ, ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധിയാളുകളെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്‌തിരുന്നു.
അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്റെ സഞ്ചാരപാതയാണ് അന്വേഷണ സംഘത്തിന് വഴിതിരിവായതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എകെജി സെന്ററിൽ നിന്ന് മടങ്ങിയ സ്‌കൂട്ടർ ഗൗരീശപട്ടത്ത് എത്തിയതോടെ അദൃശ്യമായി. ശേഷം ഒരു സിസിടിവിയിലും സ്‌കൂട്ടർ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കെഎസ്‌ഇബിയുടെ നീല ബോർഡ് പതിപ്പിച്ച കാർ ഈ ഭാഗത്ത് കൂടി കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കാതിരുന്നതും പിന്നിലെ ഡിക്കി തുറന്ന് കിടന്നതും സംശയം വർധിപ്പിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ പിടിയിലായ ജിതിന്റെ ഉടമസ്‌ഥതയിലുള്ള കാറാണിതെന്നും കെഎസ്‌ഇബി അസി. എക്‌സിക്യുട്ടീവ് എൻജിനീയർക്ക് വേണ്ടി കരാർ നൽകിതയാണെന്നും വ്യക്‌തമായി. അക്രമസമയത്ത് ജിതിൻ ധരിച്ച ടീഷർട്ടുമായുള്ള ഇയാളുടെ ചിത്രം ഫേസ്‌ബുക്കിലും കണ്ടു. ഇതും നിർണായക തെളിവായി. ഒപ്പം ധരിച്ചിരുന്ന ഷൂവും തെളിവായി. ഫോൺ രേഖകൾ പരിശോധിച്ചതിലും ഇയാളെ സംശയിക്കത്തക്ക നിരവധി വസ്‌തുതകൾ കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
അക്രമസമയത്ത് പ്രതി സഞ്ചരിച്ച ഡിയോ സ്‌കൂട്ടറടക്കമുള്ള തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. അക്രമസമയത്ത് കാർ ഓടിച്ചതാര്, കൂടുതലാളുകൾക്ക് പങ്കുണ്ടോ, നിരോധിത രാസവസ്‌തുവായ പൊട്ടാസ്യം ക്‌ളോറേറ്റ് എന്ന സ്‌ഫോടക വസ്‌തു എത്തിച്ചത് എവിടെ നിന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. തുമ്പ പൊലീസ് സ്‌റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസ് ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
Most Read: ‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്