ആലപ്പുഴ: ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ ഒഴിവാക്കി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്‌തു. റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി നേരിട്ടു ചടങ്ങിൽ പങ്കെടുക്കില്ല.
വി മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയുമാണ് കേന്ദ്ര മന്ത്രാലയം ഉൾപ്പെടുത്തിയത്. തീരുമാനം പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധം ശക്‌തമാവുകയാണ്.
ജില്ലയിൽനിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, എംപിമാരായ എഎം ആരിഫ്, കെസി വേണുഗോപാൽ എന്നിവരെയാണ് കേന്ദ്രം തഴഞ്ഞത്. ഒഴിവാക്കിയ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന് തിരിച്ചയച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു.
ചടങ്ങിൽ നിന്ന് മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും അങ്ങനെ ചെയ്‌താൽ അതിനെ സംസ്‌ഥാനം എതിർക്കണമെന്നും എഎം ആരിഫ് എംപി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് നടക്കുന്ന ജില്ലയിലെ എംപിമാരെ ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് കെസി വേണുഗോപാൽ എംപിയും പറഞ്ഞു.
Read Also: പ്രവാസികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി