തിരുവനന്തപുരം: പ്രവാസികൾക്കായി ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഈ ഏകജാലക സംവിധാനം സഹായകമാകും. പ്രവാസി മലയാളികളുമായി മാസ്‌ക്കറ്റ് ഹോട്ടലിൽ നടത്തിയ ആശയ വിനിമയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തദ്ദേശ സ്‌ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവഴി നാട്ടിലെ പദ്ധതികളിൽ പ്രവാസികൾക്ക് സഹകരിക്കാൻ കഴിയും. നാടും പ്രവാസികളുമായുള്ള ബന്ധം ഇതിലൂടെ ശക്‌തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നോർക്ക റൂട്ട്‌സിന്റെ ഇ-ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. പ്രവാസി മലയാളികളായ എംഎ യൂസഫലി, ഡോ. രവി പിള്ള തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കേരളത്തിൽ കോഴ്‌സുകൾ ലഭ്യമാകാത്തതിനാൽ പുറത്തുപോയി പഠിക്കേണ്ടിവരുന്ന അവസ്‌ഥ മാറ്റും. ആരോഗ്യരംഗത്ത് പോഷണക്കുറവും വളർച്ചക്കുറവും വിളർച്ചയും പരിഹരിക്കാൻ നടപടിയുണ്ടാകും തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു.
കേരളത്തിൽ മരുന്നു നിർമാണ യൂണിറ്റുകൾക്ക് നല്ല സാധ്യതയുണ്ട്. വിപുലമായ മെഡിക്കൽ ഹെൽപ്പ്‌ലൈൻ വേണമെന്ന ആശയവും പരിഗണിക്കും. സ്‌പോർട്‌സ് രംഗവുമായി ബന്ധപ്പെട്ട വികസനവും പരിഗണനയിലുണ്ടെന്നും പ്രവാസി മലയാളികളുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
ഭൂമി തരിശുകിടക്കാതെ കൃഷി വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. വികസന പദ്ധതികൾക്ക് 15 ഏക്കർ എന്ന സ്‌ഥലപരിധി തടസമായി വരില്ല. ഇക്കാര്യത്തിൽ ആവശ്യമായ ഇളവിന്റെ കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്, ആശങ്ക വേണ്ട- മുഖ്യമന്ത്രി വ്യക്‌തമാക്കി.
National News: കർഷകരുടെ ട്രാക്‌ടർ റാലി; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡെൽഹി പോലീസ്