ന്യൂഡെൽഹി:അർഹരായ എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് പാർട്ടി നിർദേശം. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഇടയിലെ ആശങ്കകൾ നീക്കുന്നതിനായി ജനപ്രതിനിധികളോട് വാക്‌സിനേഷന് വിധേയരാകാൻ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
എംപിമാരും എംഎൽഎമാരും പണം നൽകി വാക്‌സിൻ സ്വീകരിക്കണമെന്നും അവരവരുടെ മണ്ഡലങ്ങളിൽ തന്നെ വാക്‌സിൻ സ്വീകരിക്കണമെന്നും പാർട്ടി നിർദേശിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ വാക്‌സിന് 250 രൂപയാണ് ഈടാക്കുന്നത്.
രണ്ടാംഘട്ട വാക്‌സിൻ വിതരണത്തിന്റെ ആദ്യദിനം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ വാക്‌സിൻ സ്വീകരിച്ചിരുന്നു. കോവിഡ് വാക്‌സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്‌തമായ സന്ദേശമാണ് രാജ്യത്തിന് നൽകിയതെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ നേരത്തെ പറഞ്ഞിരുന്നു. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ വാക്‌സിൻ സംബന്ധിച്ചുള്ള എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും ആരോഗ്യമന്ത്രി അവകാശപ്പെട്ടു.
Read also: വാക്‌സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി