ജയ്‌പൂർ: രാജസ്‌ഥാൻ മന്ത്രിസഭയിലെ പുനഃസംഘടനക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സംസ്‌ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ജയ്‌പൂരിലെ വസതിയിൽ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചേർന്ന രാജസ്‌ഥാൻ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം.
പുതിയ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് സംസ്‌ഥാന കോൺഗ്രസ് ആസ്‌ഥാനത്ത് നടക്കുന്ന യോഗത്തിൽ തീരുമാനിക്കും. നാളെ വൈകിട്ട് നാല് മണിയോടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് റിപ്പോർട്.
ഗാവിന്ദ് സിങ് ദോതസ്ര, ഹരീഷ് ചൗദരി, ഡോ. രഘു ശർമ എന്നീ മൂന്ന് മന്ത്രിമാർ വെള്ളിയാഴ്‌ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി സന്നദ്ധത അറിയിച്ച് കത്ത് നൽകിയിരുന്നു. പാർട്ടിയിൽ പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുള്ള കത്തിൽ സ്‌ഥാനം ഒഴിയുകയാണെന്നും പറഞ്ഞിരുന്നു. ഈ മൂന്ന് മന്ത്രിമാരുടെയും രാജി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ശനിയാഴ്‌ച സ്വീകരിച്ചു.
പുതിയ മന്ത്രിസഭയിൽ സച്ചിൻ പൈലറ്റുമായി അടുപ്പമുള്ളവർ ഇടം പിടിക്കുമെന്നാണ് സൂചന. മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യാൻ അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ് എന്നിവർ പാർട്ടി നേതൃത്വവുമായി പലതവണ ചർച്ച നടത്തിയിരുന്നു. മന്ത്രിമാരുടെ എണ്ണം നിലവിലുള്ള 21ൽ നിന്നും വർധിച്ചേക്കുമെന്നും സൂചനയുണ്ട്.
Most Read: സർക്കാർ പത്ര സമ്മേളനങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ വേണം; ഹരജി