ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുമെന്ന് റെയിൽവേ അതോറിറ്റി. കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യത അനുസരിച്ചായിരിക്കും സർവീസ് ആരംഭിക്കുക. വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്‌മസ്, ന്യൂ ഇയർ എന്നിവയോടനുബന്ധിച്ച് നിരവധി ആളുകൾ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാൻ സാധ്യത ഉള്ളതിനാലാണ് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.
യാത്രാത്തിരക്കിന് അനുസരിച്ചാണ് കൂടുതൽ സർവീസുകൾ അനുവദിക്കുക. നിലവിൽ സർവീസ് നടത്തുന്ന തീവണ്ടികളിൽ ശരാശരി 50 ശതമാനം യാത്രക്കാർ മാത്രമേയുള്ളൂ. എങ്കിലും ഉൽസവ സീസൺ ആയതിനാൽ കൂടുതൽ തീവണ്ടി സർവീസുകൾ അനുവദിക്കുമെന്ന് റെയിൽവേ ഓപ്പറേഷൻ വിഭാഗം അറിയിച്ചു. അതേസമയം, കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനാണ് ദക്ഷിണ റെയിൽവേയുടെ ലക്ഷ്യം. ലോക്ക് ഡൗണിന് മുമ്പ് ഓടിയിരുന്ന തീവണ്ടികൾ ഘട്ടം ഘട്ടമായി സർവീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
കൂടാതെ, അടുത്ത ഘട്ടത്തിൽ പ്രത്യേക തീവണ്ടികൾ അനുവദിക്കുമ്പോൾ കേരളത്തിന് പത്തെണ്ണമെങ്കിലും ലഭിക്കും. കൂടുതലും ബീഹാർ, ബംഗാൾ മേഖലകളിലേക്കാണ്. ഉൽസവ കാലം കഴിഞ്ഞാലും ഇവയിൽ ചിലത് തുടർന്നേക്കും. പുതിയ തീവണ്ടികളിൽ പാഴ്‌സൽ സൗകര്യവും ഉണ്ടായിരിക്കും. മംഗലാപുരത്ത് നിന്ന് തിങ്കളാഴ്‌ചകളിൽ സാന്ദ്രഗച്ചി, ഹൗറ, ഗുവാഹത്തി, ഡിബ്രുഗഡ് എന്നിവയിൽ ഏതെങ്കിലും ഒരു സ്‌റ്റേഷനിലേക്ക് ഒക്‌ടോബർ 19 മുതൽ 17 വരെ സർവീസ് നടത്തണം എന്നാണ് ദക്ഷിണ റെയിൽവേ ആവശ്യപ്പെടുന്നത്. കൊച്ചുവേളിയിൽ നിന്ന് സർവീസ് അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്.
Also Read: എ പി അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്