അലഹബാദ് : ഹത്രസില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സംഭവത്തില്‍ യുപി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. നിങ്ങളുടെ മകളായിരുന്നെങ്കില്‍ അവളോട് ഇങ്ങനെ ആയിരിക്കുമോ നിങ്ങൾ ചെയ്യുകയെന്നാണ് ഹൈക്കോടതി പോലീസിനോട് ചോദിച്ചത്. കോടതിയിലെത്തിയ പെണ്‍കുട്ടിയുടെ കുടുംബം കേസിന്റെ വിചാരണ നടപടികള്‍ ഉത്തര്‍പ്രദേശിന്റെ പുറത്തേക്ക് മാറ്റണമെന്ന ആവശ്യം കോടതിയെ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചില്‍ ഹാജരായത്. കനത്ത സുരക്ഷയിലാണ് ഇവരെ പോലീസ് കോടതിയിലെത്തിച്ചത്. കോടതിയില്‍ പെണ്‍കുട്ടിയുടെ കുടുംബം മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് നവംബര്‍ രണ്ടാം തീയതി ഉണ്ടാകുമെന്ന് കോടതി അറിയിച്ചു.
Read also : എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
യുപി പോലീസിനെതിരെ കുടുംബം പറഞ്ഞ കാര്യങ്ങളില്‍ കോടതി പൊലീസിന് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ബന്ധുക്കള്‍ക്ക് ഒരു നോക്ക് കാണാന്‍ പോലും അനുവദിക്കാതെയാണ് പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അസാധാരണമായ സാഹചര്യത്തിലാണ് അത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് പോലീസ് കോടതിയില്‍ വാദിച്ചു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി മറുപടി നൽകിയത്. നിങ്ങളുടെ മകളായിരുന്നെങ്കിലോ, ഒരു സമ്പന്നന്റെ മകളായിരുന്നെങ്കിലോ ഇതേ സമീപനം തന്നെയാണോ നിങ്ങള്‍ സ്വീകരിക്കുക എന്ന് കോടതി പോലീസിനോട് ചോദിച്ചു. കേസിന്റെ വിചാരണ ഉത്തരപ്രദേശിന് പുറത്ത് ഡെല്‍ഹിയിലോ മുംബൈയിലോ നടത്തണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് നവംബര്‍ രണ്ടിന് കോടതി പുറപ്പെടുവിക്കും.
ഹത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോയ വഴിയില്‍ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പാന്റെ ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ കേരള പത്ര പ്രവര്‍ത്തക സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹേബിയസ് കോര്‍പ്പസ് ഹരജി തള്ളാതെയാണ് ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ യുഎപിഎ അടക്കം സിദ്ധിഖ് കാപ്പാനെതിരെ ചുമത്തിയതിനാല്‍ യുപിയില്‍ വര്‍ഷങ്ങളോളം ജാമ്യം ലഭിക്കാത്ത സ്‌ഥിതി ഉണ്ടാകുമെന്ന് സുപ്രീംകോടതിയില്‍ പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബല്‍ അറിയിച്ചു. അത്തരം സ്‌ഥിതി ഉണ്ടായാല്‍ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാന്‍ ചീഫ് ജസ്‌റ്റിസ് അറിയിച്ചു.
Read also : സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യില്ല