കാസർഗോഡ്: മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍ഗോഡ് ഗവ. കോളേജ് വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ സനദ്. ഭയം കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിദ്യാര്‍ഥി പ്രതികരിച്ചു.
‘കോളേജില്‍ അക്രമം നടത്തിയിട്ടില്ല. മാനഭംഗ ശ്രമത്തിന് ഉള്‍പ്പെടെ കേസ് നല്‍കിയത് പ്രതികാര നടപടിയാണ്. ആദ്യം പ്രിന്‍സിപ്പല്‍ പറഞ്ഞത് മുഖത്ത് അടിക്കാന്‍ ശ്രമിച്ചെന്നാണ്. പിന്നെ പറഞ്ഞു സാരിയില്‍ പിടിക്കാന്‍ ശ്രമിച്ചെന്ന്. ഇപ്പോള്‍ മാനഭംഗത്തിന് ശ്രമിച്ചെന്നാണ് ആരോപിക്കുന്നത്. കോളേജില്‍ നിന്ന് പുറത്താക്കാനാണ് അവരുടെ ശ്രമം’.
കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്‌തമാകുമെന്നും സനദ് പറഞ്ഞു. കോളേജിനുള്ളില്‍ വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി സ്വമേധയാ വന്ന് കാലില്‍ വീഴുകയായിരുന്നെന്നും എംഎസ്എഫില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ ഡോ. എം രമയുടെ പ്രതികരണം. കോളേജ് അധികൃതരുടെ പരാതിയില്‍ ആരോപണമുന്നയിച്ച വിദ്യാര്‍ഥിക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.
National News: ഗോഡ്‌സെയുടെ ചിത്രത്തിന് പുഷ്‌പാർച്ചന; തമിഴ്‌നാട്ടിൽ ശിവസേന നേതാവിനെതിരെ കേസ്