ഛണ്ഡീഗഢ്: സത്‌ലജ്-യമുന കനാൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. പദ്ധതി പൂർത്തിയായാൽ പഞ്ചാബ് കത്തും, ഹരിയാനയുമായുള്ള ജലവിതരണ തർക്കം ദേശസുരക്ഷാ പ്രശ്നമായി മാറുമെന്നും അമരീന്ദർ സിങ് കേന്ദ്രത്തിന് മുന്നറിയിപ്പു നൽകി.
44 വർഷം പഴക്കമുള്ള സത്‌ലജ്-യമുന ജല തർക്കത്തിൽ പഞ്ചാബ്- ഹരിയാന മുഖ്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് അമരീന്ദർ സിങ് എതിർപ്പു രേഖപ്പെടുത്തിയത്. യമുനയും സത്‌ലജ് നദിയും കൂട്ടിയോജിപ്പിക്കുന്ന എസ് വൈ എൽ കനാലിനെക്കുറിച്ച് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് യോഗം ചേർന്നത്. എന്നാൽ, കരാറിനോടുള്ള എതിർപ്പ് അമരീന്ദർ സിങ് ആവർത്തിക്കുകയായിരുന്നു.
“ദേശസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി വേണം വിഷയത്തെ കാണാൻ. കനാൽ പൂർത്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. പഞ്ചാബ് കത്തും, ഇത് ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയമായി മാറും. ഹരിയാനയും രാജസ്ഥാനും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും” – അദ്ദേഹം പറഞ്ഞു.
1982ലാണ് സത്‌ലജ്-യമുന കനാൽ നിർമ്മാണ പദ്ധതി ആരംഭിച്ചത്. ഹരിയാന സ്വന്തം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും ജലം പങ്കുവക്കാൻ തയ്യാറല്ലെന്ന് പഞ്ചാബ് നിലപാടെടുക്കുകയായിരുന്നു. തങ്ങൾക്ക് അനുവദിക്കപ്പെട്ട 3.5 എംഎഎഫ് ജലം കൊണ്ടുപോകാനാണ് ഹരിയാനയുടെ നീക്കം. ഇത് അനുവദിക്കാനവില്ലെന്നും വീണ്ടും പഠനം നടത്തണമെന്നുമാണ് പഞ്ചാബിന്റെ ആവശ്യം.