ആംബുലൻസ് എത്തിയില്ല; പിക്കപ്പിൽ ആശുപത്രിയിൽ എത്തിച്ച കോവിഡ് രോഗി മരിച്ചു

By News Desk, Malabar News
Ajwa Travels

വെള്ളരിക്കുണ്ട്: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വന്നില്ല. ഒടുവിൽ ബന്ധുക്കൾ പിക്കപ്പിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർഗോഡ് വെള്ളരിക്കുണ്ടിനടുത്ത് കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി സാബു വട്ടംതടത്തിനാണ് അധികൃതരുടെ അനാസ്‌ഥ മൂലം ജീവൻ നഷ്‌ടമായത്.

പിപിഇ കിറ്റണിഞ്ഞ നാല് പേർ സാബുവിനെ കിടക്കയോടെ പിക്കപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. സാബുവിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായിരുന്നു. സാബുവിന് വയ്യാതായതോടെ ബന്ധുക്കൾ 108 ആംബുലൻസിനെ ബന്ധപ്പെട്ടു. വെള്ളരിക്കുണ്ടിൽ ആംബുലൻസും ഉണ്ടായിരുന്നു. എന്നാൽ, ഇത് കരിന്തളം പിഎച്ച്‌സിക്ക് കീഴിലുള്ളതാണെന്നും വെള്ളരിക്കുണ്ടിൽ നിന്ന് ആംബുലൻസ് വിട്ടുതരാൻ ബുദ്ധിമുട്ടുണ്ടെന്നും ആയിരുന്നു മറുപടി. മേലധികാരികളെ ബന്ധപ്പെട്ട ശേഷം അറിയിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവിൽ ആംബുലൻസ് ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ബന്ധുക്കൾ കിട്ടിയ പിക്കപ്പിൽ കയറ്റി സാബുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും സാബു മരിക്കുകയും ചെയ്‌തു. എന്നാൽ, ഇയാളുടെ വീട്ടിലേക്ക് മറ്റ് വാഹനങ്ങൾ ഇറങ്ങില്ലെന്നും അതുകൊണ്ടാണ് പിക്കപ്പ് വീട്ടിലേക്ക് വന്നതെന്നും പെട്ടെന്ന് ആംബുലൻസ് കിട്ടാത്തതിനാൽ അതേ വാഹനത്തിൽ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്‌പെക്‌ടർ അജിത്ത് സി ഫിലിപ്പ് പറഞ്ഞു. സാബുവിന്റെ ബന്ധുക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആംബുലൻസ് കരിന്തളം പിഎച്ച്‌സിക്ക് കീഴിലായതിനാൽ വിവരം അങ്ങോട്ട് കൈമാറാൻ താൻ ആവശ്യപ്പെട്ടുവെന്നും ഹെൽത്ത് ഇൻസ്‌പെക്‌ടർ വിശദീകരിച്ചു.

അവിടെ ബന്ധപ്പെട്ടിട്ട് കിട്ടിയില്ല എന്നറിയിച്ചതോടെ വെള്ളരിക്കുണ്ടിൽ നിന്നും പിപിഇ കിറ്റ് അടക്കം ബന്ധുക്കൾക്ക് എത്തിച്ച് കൊടുക്കുകയും ചെയ്‌തു. ആംബുലൻസ് എത്താൻ വൈകിയാൽ ജീവൻ നഷ്‌ടപ്പെടുമോ എന്ന് തോന്നിയിട്ടാണ് പിക്കപ്പ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചത്. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Also Read: മഴ കനക്കുന്നു; തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE