തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാനം കേന്ദ്രത്തിന് നല്‍കും. പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുന്നതിനുള്ള ഭേദഗതി നിര്‍ദേശമാണ് വ്യാഴാഴ്ച കേന്ദ്ര വനം മന്ത്രാലയത്തിന് നല്‍കുന്നത്. വനാതിര്‍ത്തിക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ആണ് പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിശ്ചയിക്കേണ്ടത്. മലബാര്‍ മേഖലയില്‍ ഒക്ടോബർ അഞ്ചിനകം ഭേദഗതി നിര്‍ദേശം സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.
വന അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിക്കുമെങ്കിലും ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള നിര്‍ദേശമാകും സംസ്ഥാനം നല്‍കുക. ഇതിനായി വന്യജീവി സങ്കേതങ്ങളുടെയും മറ്റും ഭൂപടം പുനഃപരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് വനംമന്ത്രി കെ. രാജു നിര്‍ദേശം നല്‍കി. വനാതിര്‍ത്തിയില്‍ നിന്ന് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ എന്നതു തന്നെയാണ് സംസ്ഥാന തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വനംവകുപ്പ് തയ്യാറാക്കുന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ അനുമതിയോടെ നേരത്തേ നല്‍കിയ നിര്‍ദേശത്തിന്റെ ഭേദഗതിയായി കേന്ദ്രത്തിന് സമര്‍പ്പിക്കും.
Related News: ബഫര്‍ സോണ്‍; വനം വകുപ്പ് പഠനം നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍
വനത്തോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍, വനംവകുപ്പിന്റെ തന്നെ തോട്ടങ്ങള്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങള്‍ തുടങ്ങിയവ ഈ ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിക്കാനാകും. ടൗണ്‍ഷിപ്പ്, ഒരു ഹെക്ടറില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വീടുകള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അത്തരം സ്ഥലങ്ങള്‍ ഒഴിവാക്കും. അവിടങ്ങളില്‍ അരക്കിലോമീറ്റര്‍ എങ്കിലും വേര്‍തിരിക്കാന്‍ ഉണ്ടെങ്കില്‍ അതിനുള്ള നിര്‍ദേശം സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്.