തലശേരി: ധർമടത്ത് 15 കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായിയുടെ വീട്ടിൽ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ധീന്റെ കുയ്യാലി ഷറാറ ബംഗ്ളാവിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷിടിച്ചത്.
വീട്ടിലെത്തിയ സംഘം ഓട്ടോമാറ്റിക് ഗേറ്റ് ബലം പ്രയോഗിച്ചു തള്ളി തുറന്നാണ് അകത്തേക്ക് കയറിയത്. തുടർന്ന് സംഘം വീടിന്റെ വരാന്തയിൽ ഇരുന്ന് ഏറെ നേരം ശീട്ടുകളിച്ചു. വീട്ടുകാർ പുറത്ത് പോകാൻ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് ഇവർ നടത്തിയ ആക്രമണത്തിൽ ഗേറ്റിന്റെ ഓട്ടോമാറ്റിക് സംവിധാനം പൂർണമായി തകർന്നു.
ഏകദേശം, രണ്ട് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി വീട്ടുകാർ പറഞ്ഞു. ഷറഫുദ്ധീന്റെ ഭാര്യയുടെ പരാതിയിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധർമടം പോലീസ് സ്‌റ്റേഷൻ പരിധിയിലെ 15 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ ശറഫുദ്ധീൻ ഒരു മാസമായി റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Read Also: മേഘവിസ്‌ഫോടനം; ജമ്മു കശ്‌മീരിൽ നാല് മരണം; 30 പേരെ കാണാനില്ല