കണ്ണൂർ: ജില്ലയിൽ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി. രോഗികള്‍ക്ക് ചികിൽസ ഉറപ്പാക്കുന്നതിനാണ് ആശുപത്രി പൂര്‍ണമായും ഏറ്റെടുത്തതെന്ന് ജില്ലാ കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത രീതിയില്‍ ആശുപത്രി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസിയു, വെന്റിലേറ്റര്‍ സൗകര്യം എന്നിവ അധികമായി ആവശ്യം വരുന്ന സാഹചര്യത്തിലാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും ജില്ലാ ദുരന്തനിവാരണ സമിതി ഏറ്റെടുത്തത്. കോവിഡ് ബി, സി കാറ്റഗറിയില്‍പ്പെട്ട രോഗികളെയായിരിക്കും ഇവിടെ പ്രവേശിപ്പിക്കുക. ആശുപത്രിയില്‍ എത്തിച്ചേരുന്ന കോവിഡ് ഇതര രോഗികളെ ജില്ലാ വാര്‍ റൂം മുഖാന്തരം മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യും.
ആശുപത്രിയുടെ നടത്തിപ്പിനായി ജില്ലാ ഭരണകൂടത്തിലെയും ജില്ലാ മെഡിക്കല്‍ ഓഫീസിലെയും പ്രതിനിധികള്‍ അടങ്ങുന്ന അഡ്‌മിനിസ്ട്രേറ്റീവ് ബോര്‍ഡും പ്രവര്‍ത്തിക്കും. അതേസമയം നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ ചികിൽസ അവിടെ തുടരുകയോ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യുമെന്നും ജില്ല കളക്‌ടർ അറിയിച്ചു.
ദുരന്തനിവാരണ നിയമത്തിലെ 34, 65 വകുപ്പ് പ്രകാരം പകര്‍ച്ചവ്യാധി നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ആശുപത്രി ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ബെഡുകള്‍ അപര്യാപ്‌തമാണ്. ഈ പശ്‌ചാത്തലത്തിലാണ് രോഗികള്‍ക്ക് ചികിൽസ ഉറപ്പാക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കിയത്.
Malabar News: ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം സേവനം ലഭ്യം