ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് കത്തിപ്പടരുന്ന കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു. ടിക്രിയിലെ കര്‍ഷക സമര വേദിയില്‍ ഹരിയാനയില്‍ നിന്നുള്ള ജയ് ഭഗവാന്‍ റാണ ആണ് ജീവനൊടുക്കിയത്. ടിക്രിയില്‍ ആത്‌മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കര്‍ഷകനാണ് റാണ.
അതേസമയം സമരം പിന്‍വലിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നര വര്‍ഷം വരെ നിര്‍ത്തിവെക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. സുപ്രീം കോടതി രൂപീകരിച്ച വിദഗ്ധ സമിതിയും ഇന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും.
വിവാദ കാര്‍ഷിക നിയമങ്ങൾ സംബന്ധിച്ച് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന 10ആം വട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് കര്‍ഷക സംഘടനകള്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഫെബ്രുവരി 23ആം തീയതിയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുള്ള അടുത്ത ചര്‍ച്ച നടക്കുക.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും