പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേട്ടുവഴിയിൽ മരുതൻ-ജിൻസി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ശിവപ്രസാദ് എന്ന ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരണം. ഈ വർഷം അട്ടപ്പാടിയിലെ നാലാമത്തെ ശിശുമരണമാണ് ഇന്ന് റിപ്പോർട് ചെയ്‌തിരിക്കുന്നത്.
കുട്ടിക്ക് ജൻമനാ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ഡോക്‌ടർമാർ പറയുന്നു. മാർച്ച് ഒന്നിനും അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചിരുന്നു. ഷോളയൂർ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞായിരുന്നു മരിച്ചത്. രക്‌തക്കുറവും ഉയര്‍ന്ന രക്‌ത സമ്മര്‍ദ്ദവുമാണ് കുഞ്ഞിന്റെ മരണകാരണം.
അതേസമയം, അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്. ശിശുമരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏഴ് ദിവസത്തിനകം റിപ്പോർട് നൽകാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറിക്കും പാലക്കാട് ജില്ലാ കളക്‌ടർക്കുമാണ് കമ്മീഷൻ കത്ത് അയച്ചിരിക്കുന്നത്.
ഏഴ് ദിവസത്തിനകം അട്ടപ്പാടിയിൽ ശിശുമരണം തടയാൻ സംസ്‌ഥാന സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാനാണ് കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടത്. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി നേതാവും മുൻ എംപിയുമായ പ്രൊഫ. റിച്ചാർഡ് ഹേ കേന്ദ്ര പട്ടികവർഗ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. കഴിഞ്ഞ വർഷം മാത്രം ഒമ്പത് നവജാത ശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
Most Read: കെ-റെയിലിനെതിരെ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്; മുഖ്യമന്ത്രി