കൊച്ചി: കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി അനുപമ എസ് ചന്ദ്രൻ പിൻവലിച്ചു. കുഞ്ഞിനെ കസ്‌റ്റഡിയിലെടുത്ത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്.
എന്നാൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഹരജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹരജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് കോടതി അറിയിച്ച സാഹചര്യത്തിലാണ് അനുപമ ഹേബിയസ് കോർപസ് പിൻവലിച്ചത്.
നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ലെന്നാണ് കോടതി പറഞ്ഞത്. ഹരജി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ തള്ളുമെന്നും കോടതി വ്യക്‌തമാക്കി. തുടർന്ന് ഹരജി പിൻവലിക്കാൻ സമയം അനുവദിക്കുകയും ചെയ്‌തിരുന്നു.
2020 ഒക്‌ടോബറിലാണ് കുഞ്ഞിന് ജൻമം നൽകിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്‌മിത ജെയിംസും ചേർന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് പോവുകയായിരുന്നു എന്നും അനുപമയുടെ ഹരജിയിൽ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, പേരൂർക്കട സിഐ എന്നിവർക്ക് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസിൽ അനുപമയുടെ അമ്മയടക്കം അഞ്ച് പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: ജോജുവിന്റെ വാഹനം തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ