കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. യുവതിയുടേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുവിനെ കാണാതായതിന് ശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.
സംഭവ സ്‌ഥലത്ത് കണ്ട ബൈക്ക് കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയാണ് പോലീസ്. ഈ ചുവന്ന ബൈക്കിൽ സഞ്ചരിച്ച ആൾ മോഷ്‌ടാവ് ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയം അനുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്‌ടപ്പെട്ടിരുന്നു. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അനുവിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് സ്‌ഥലം എംഎൽഎ ടിപി രാമകൃഷ്‌ണനും ആവശ്യപ്പെട്ടിട്ടുണ്ട്. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ചൊവ്വാഴ്‌ച രാവിലെ പത്ത് മണിക്കാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാവിലെ സ്വന്തം വീട്ടിൽ നിന്ന് തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. പിറ്റേന്ന് രാവിലെയാണ് വാളൂർ കനാലിൽ മൃതദേഹം കണ്ടത്. അർധ നഗ്‌നമായിട്ടായിരുന്നു മൃതദേഹം. അനു ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ അപ്രത്യക്ഷമായിരുന്നു. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിക്കാൻ സാധ്യത കുറവാണെന്നാണ് നാട്ടുകാർ പറയുന്നത്. അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കാണാത്ത മൃതദേഹം പിറ്റേന്ന് രാവിലെ തോട്ടിൽ കണ്ടതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
അനുവിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല. ആത്‍മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അനുവിനില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. തോടിന് സമീപത്ത് നിന്ന് അനുവിന്റെ പേഴ്‌സും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിരുന്നു. അതേസമയം, അനുവിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. ശ്വാസകോശത്തിൽ ചെളി നിറഞ്ഞതാണ് മരണകാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം.
Most Read| ‘ഇലക്‌ടറൽ ബോണ്ട് കള്ളപ്പണം ഇല്ലാതാക്കാൻ, ബിജെപിക്ക് ലഭിച്ചത് 6000 കോടി’; അമിത് ഷാ