കോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്ത കണ്ടെത്താനുള്ള പി.ആര്‍.ഡിയുടെ ഫാക്റ്റ് ചെക്ക് വിഭാഗത്തില്‍ നിയമിച്ച നടപടി കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള വാതില്‍ തുറന്നു കൊടുക്കുന്നതാണെന്ന് എസ്.വൈ.എസ് സംസ്‌ഥാന കമ്മിറ്റി ആരോപിച്ചു.
മദ്യപിച്ച് ലക്കുകെട്ട് കാറോടിക്കുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്‌ത കേസില്‍ നിന്നു രക്ഷപ്പെടാന്‍ തന്റെ ഔദ്യോഗിക പശ്ചാത്തലം ശ്രീറാം നന്നായി ദുരുപയോഗം ചെയ്‌തിട്ടുണ്ട്. തെളിവ് നശിപ്പിക്കാനും സര്‍വീസില്‍ തിരിച്ചെത്താനും ശ്രീറാമിന് സാധിച്ചത് ഇതിന്റെ വ്യക്‌തമായ തെളിവാണ്.
അദ്ദേഹം മാദ്ധ്യമ വാര്‍ത്തകള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു തസ്‌തികയില്‍ നിയമിക്കപ്പെട്ടാല്‍ തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ തടയാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. അത് കേസില്‍ നിന്ന് പുറത്തേക്കുള്ള വഴി എളുപ്പമാക്കും. അതിനാല്‍ ഈ നിയമനം റദ്ദാക്കണം. നേരത്തെ ആരോഗ്യ വകുപ്പില്‍ അദ്ദേഹത്തെ നിയമിച്ചത് തന്നെ ഇത്തരം സാധ്യകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കമ്മിറ്റി പറയുന്നു.
ബഷീര്‍ കൊലപാതകക്കേസിന്റെ നടപടിക്രമങ്ങള്‍ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യേണ്ടതിന്റെ മുന്നോടിയായി കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ശ്രീറാം ഔദ്യോഗികമായ തിരക്കുകള്‍ പറഞ്ഞുമാറിനില്‍ക്കുകയാണ്.
വിചാരണയും തുടര്‍പ്രവര്‍ത്തനങ്ങളും സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉത്തരവാദിത്വങ്ങള്‍ തടസ്സമാക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ കേസിന്റെ വിധി വരുന്നത് വരെ എല്ലാ തസ്‌തികയില്‍ നിന്നും ശ്രീറാമിനെ മാറ്റിനിറുത്തി വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കണമെന്ന് എസ്.വൈ.എസ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
Read Also: ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും ഒളിവില്‍; അന്വേഷണം ആരംഭിച്ച് പോലീസ്