കാൻസസ് സിറ്റി: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമിയിൽ കടന്നു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിന്റെ വിധിയെഴുത്തിന് എക്സ്ട്രാ ടൈം വരെ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ഒന്നിനുപിറകെ ഒന്നായി അർജന്റീന ഗോൾവലയിൽ വിസ്മയം തീർത്തു.
എക്സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയിൽ അലക്സിസ് മാക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടിയും രണ്ടാം പകുതിയിൽ ഡാൻ എൻഡോയ് സ്വിറ്റ്സർലൻഡിന് വേണ്ടിയും ഗോൾ നേടി. സെമിഫൈനലിൽ ഇംഗ്ളണ്ടാണ് അർജന്റീനയുടെ എതിരാളികൾ.
നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിൽ ആയതോടെയാണ് മൽസരം അധിക സമയത്തേക്ക് നീണ്ടത്. പത്തുപേരായി ചുരുങ്ങിയതോടെ സ്വിറ്റ്സർലൻഡ് പൂർണമായി പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞിരുന്നു. 112ആം മിനിറ്റിലാണ് അർജന്റീന ലീഡ് നേടുന്നത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന ജോസ് മാനുവൽ ലോപ്പസിന്റെ അസിസ്റ്റിൽ നിന്ന് യൂലിയൻ അൽവാരസ് അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.
എന്നാൽ, അവിടെയും അവസാനിച്ചില്ല. മൽസരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ തിയാഗോ അൽമാഡ നൽകിയ പാസിൽ നിന്ന് ലൗറ്റാരോ മാർട്ടിനസ് ഗോൾ നേടി അർജന്റീനയുടെ സ്കോർ നില ഉയർത്തി. സ്കോർ 3-1 ആയി ഉയർന്ന് നിമിഷങ്ങൾക്കകം ഫൈനൽ വിസി മുഴങ്ങി. പോരാട്ടവിജയവുമായി ടീം അർജന്റീന സെമിയിലേക്ക്.
Most Read| ഇറാനെ ആക്രമിച്ച് യുഎസ്, തിരിച്ചടി ഗൾഫ് രാജ്യങ്ങളിൽ; ഹോർമുസ് വീണ്ടും അടച്ചു





































