തിരുവനന്തപുരം: മലപ്പുറത്ത് സമസ്‌ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‌ലിം സമുദായത്തില്‍ പിറന്നതിനാലാണ് പെണ്‍കുട്ടി അപമാനിക്കപ്പെട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുസ്‌ലിം പുരോഹിതര്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മുസ്‌ലിം സ്‌ത്രീകള്‍ക്ക് പുരഷന്മാരുടേതിന് തുല്യമായ അവകാശമെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സമസ്‌ത നേതാവ് നടത്തിയ സ്‍ത്രീവിരുദ്ധ പരാമര്‍ശത്തിന് എതിരെ കടുത്ത പ്രതിഷേധമാണ് നിലവിൽ ഉയർന്നു വരുന്നത്. പെൺകുട്ടിക്ക് വിലക്ക് കൽപ്പിച്ച മതനേതൃത്വത്തിന്റെ നീക്കം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കുന്ന നടപടിയാണിത്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും സതീദേവി ആവശ്യപ്പെട്ടു.
മുസ്‌ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുമെന്ന് എംഎസ്‌എഫ് ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ ഫേസ്‌ബുക്കില്‍ കുറിച്ചു.
രാമപുരം പാതിരമണ്ണ ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉൽഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാനായി പത്താം ക്‌ളാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജില്‍ വിളിപ്പിച്ചപ്പോഴാണ് അബ്‌ദുള്ള മുസ്‌ലിയാര്‍ വേദിയില്‍ പ്രകോപിതനായി സംസാരിക്കുകയും പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്‌തത്. ‘സമസ്‌തയുടെ തീരുമാനം അറിയില്ലേ, പത്താം ക്‌ളാസിലെ പെണ്‍കുട്ടികളെയൊന്നും സ്‌റ്റേജിലേക്ക് വിളിക്കണ്ട. കുട്ടിയുടെ രക്ഷിതാവിനോട് വരാന്‍ പറയൂ എന്നാണ് അബ്‌ദുള്ള മുസ്‌ലിയാർ പറഞ്ഞത്.
Read also: പരിശോധനകൾ തുടരുന്നു; ഇന്ന് 190 സ്‌ഥാപനങ്ങൾ പരിശോധിച്ചതായി മന്ത്രി