ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി മൂന്നാറിലെത്തി. സമിതി യോഗം ചേരുകയാണ്. യോഗത്തിന് ശേഷമുള്ള കൂടിക്കാഴ്‌ചയിൽ അരിക്കൊമ്പനെ കുറിച്ചുള്ള പ്രശ്‌നങ്ങൾ നാട്ടുകാർ വിദഗ്‌ധ സമിതിക്ക് മുന്നിൽ അവതരിപ്പിക്കും. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്‌നബാധിത മേഖലകളും സംഘം സന്ദർശിക്കും.
അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർഎസ് അരുൺ, പ്രോജക്‌ട് ടൈഗർ സിസിഎഫ് എച്ച് പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻവികെ അഷ്‌റഫ്, കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേശ് ബാബു എന്നിവരാണ് സ്‌ഥലം സന്ദർശിക്കുന്നത്.
സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയത്തിൽ തീരുമാനം എടുക്കുക. കാട്ടാന അരിക്കൊമ്പനെ പിടിക്കാൻ അനുമതി ഇല്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടി വെക്കാം. ജനസുരക്ഷയ്‌ക്കായി കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്‌ഥരും മേഖലയിൽ തുടരണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
Most Read: പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയത് അറിഞ്ഞില്ലെന്ന് ഗതാഗത മന്ത്രി