ന്യൂഡെൽഹി: അസം- മിസോറാം അതിർത്തിയിലെ സംഘർഷത്തിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്. പോലീസ് ഉദ്യോഗസ്‌ഥരടക്കം 80 ഓളം ആളുകൾക്ക് പരിക്കേറ്റതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്.
ജനങ്ങൾ സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ. ഏറ്റുമുട്ടലില്‍ ആറു പോലീസുകാർ കൊല്ലപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ട്വിറ്റ് ചെയ്‌തിട്ടുണ്ട്. മിസോറമിൽ നിന്നാണ് വെടിവെപ്പുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ചാച്ചാർ ജില്ലക്കും മിസോറമിലെ കോലാസിബ് ജില്ലക്കുമിടയിലെ അതിർത്തി പ്രദേശത്താണ് സംഘർഷം. ഇരു സംസ്‌ഥാനങ്ങളും 164.6 കിലോമീറ്റർ നീളത്തിൽ അതിർത്തി പങ്കിടുന്നുണ്ട്. ഈ മേഖലയിലെ അതിർത്തി പ്രശ്‌നങ്ങളാണ് സംഘർഷത്തിലേക്കും തുടർന്ന് ഏറ്റുമുട്ടലിലേക്കും നീങ്ങിയതെന്നാണ് വിവരം. ഈ പശ്‌ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം ഇടപെടണമെന്ന് ഇരു സംസ്‌ഥാന സർക്കാരുകളും ആവശ്യപ്പെട്ടിരുന്നു.
പ്രശ്‌നത്തിൽ ഇടപെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ സംയമനം പാലിക്കാൻ ഇരു സർക്കാരുകളോടും നിർദ്ദേശിച്ചു. 1995 മുതൽ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം നിരവധി ചർച്ചകൾ നടത്തി വരികയാണ്.
Also Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; എസ് വിജയന്റെ ഹരജി തള്ളി