സന: യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഒൻപത് പേർക്ക് വധശിക്ഷ. തലസ്‌ഥാന നഗരമായ സനായിലെ തഹ്‌രിയിൽ ശനിയാഴ്‌ച പുലർച്ചെയാണ് വിധി നടപ്പാക്കിയത്. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ ഒൻപത് പേരെയും ഹൂതികൾ പിന്നിൽ നിന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. ശിക്ഷയുടെ ദൃശ്യങ്ങൾ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ഫോട്ടോകൾ വിതരണം ചെയ്യുകയും ചെയ്‌തു.
2018 ഏപ്രിലിലാണ് ഹൂതി നേതാവ് സാലിഹ് അൽ സമദിനെ സൗദി അറേബ്യ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്. കേസിൽ 60 പ്രതികളാണുള്ളത്. ശേഷിക്കുന്ന പ്രതികളിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഉൾപ്പെടുന്നു. ഹൂതികൾ ഇവർക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നിലവിൽ കൊലപ്പെടുത്തിയ ഒൻപത് പേരും സൗദിയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ഹൂതികൾ ആരോപിക്കുന്നു.
ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഉത്തര യെമനിലെ ഭരണസംവിധാനത്തിന്റെ പ്രസിഡണ്ടായിരുന്നു സാലിഹ് അൽ സമദ്. ഇദ്ദേഹവും ആറ് കൂട്ടാളികളുമാണ് തീരദേശ നഗരമായ ഹൊദൈദയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.
Also Read: വ്യത്യസ്‌ത മതങ്ങളിൽ പെട്ടവർ ഒരുമിച്ച് യാത്രചെയ്‌തു; മർദ്ദനം, അറസ്‌റ്റ്