തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനത്തിന് തുടക്കമാകും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് മൂലമുണ്ടായത് കടുത്ത അനിശ്‌ചിതത്വമായിരുന്നു.
ഒടുവില്‍ ഗവർണറെ വിമര്‍ശിച്ച പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിൽ എത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിന്റെ പെൻഷൻ വിഷയത്തില്‍ ഗവർണർ ഉന്നയിച്ച പ്രശ്‌നം ഇപ്പോഴും ബാക്കിയാണ്.
ഗവർണറും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിക്കാൻ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും നയപ്രഖ്യാപന പ്രസംഗം. സില്‍വര്‍ലൈനുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനം ഉണ്ടാകും. കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളും ഉണ്ടാകാം. ലോകായുക്‌ത നിയമഭേദഗതി ഓര്‍ഡിനൻസ്, കെഎസ്ഇബി വിവാദം, ഗവർണർ-സര്‍ക്കാര്‍ തര്‍ക്കം എന്നിവയൊക്കെ നിയമസഭയില്‍ വലിയ ചര്‍ച്ചയാകും.
ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം സഭ രണ്ട് ദിവസത്തെ അവധിക്ക് പിരിയും. ശേഷം തിങ്കളാഴ്‌ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് അനുശോചനം അർപ്പിച്ച് സഭ അന്നേക്ക് പിരിയും.
ഫെബ്രുവരി 22, 23, 24 തീയതികളിൽ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള ചർച്ച നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. തുടർന്ന് മാർച്ച് 11ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. 14, 15, 16 തീയതികളിൽ ബജറ്റിലുള്ള പൊതുചർച്ച നടക്കും. 22നാണ് വോട്ട് ഓൺ അക്കൗണ്ട്. നടപടികൾ പൂർത്തിയാക്കി 23ന് സഭ പിരിയും.
Most Read: വിവാഹവാർത്തക്ക് പിന്നാലെ മേയർ ആര്യയ്‌ക്ക് നേരെ സൈബർ ആക്രമണം