കോട്ടയം : തര്‍ക്കങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ധാരണയായി. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഒന്‍പത് സീറ്റുകളില്‍ വീതം സിപിഎമ്മും, ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് പക്ഷവും മല്‍സരിക്കും. നാല് സീറ്റുകളിലാണ് സിപിഐ മൽസരിക്കുന്നത്.
ആകെ 22 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എന്‍സിപിക്കും, ജനതാദളിനും സീറ്റ് ലഭിച്ചില്ല. സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസും, സിപിഐയും തമ്മില്‍ വലിയ തര്‍ക്കങ്ങളാണ് നടന്നത്. ജില്ലാ പഞ്ചായത്തില്‍ നാല് സീറ്റുകള്‍ വേണമെന്ന നിലപാട് സിപിഐ യോഗത്തില്‍ ആവര്‍ത്തിച്ചു. നിലപാട് മാറ്റാന്‍ തയ്യാറാകാത്തതോടെ സിപിഐയുടെ ആവശ്യം യോഗത്തില്‍ അംഗീകരിച്ചു. കൂടുതല്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കുന്നതിലൂടെ ജോസ് കെ മാണി പക്ഷത്തിന്റെ പിന്തുണയോടെ ജില്ലാ പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് ഇടത് മുന്നണി മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ പാലാ നഗരസഭയിലേക്കുള്ള സീറ്റുകളുടെ കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. 27 വാര്‍ഡുകളുള്ള പാലാ നഗരസഭയില്‍ 7 സീറ്റുകളിൽ സിപിഐയും, 17 സീറ്റുകളില്‍ ജോസ് കെ മാണി പക്ഷവും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല.
Read also : തര്‍ക്ക പരിഹാരം ലക്ഷ്യം; സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്